
കൊച്ചി: ജാമ്യം ലഭിച്ചിട്ടും ചില തടവുകാർ ജയിലിൽ തന്നെ തുടരുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി. ഇ-പ്രിസൻസ് സംവിധാനത്തിലെ ഗുരുതരമായ വീഴ്ചകളിലാണ് ഹൈക്കോടതിയുടെ ഗൗരവമേറിയ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ ഹൈക്കോടതിയുടെ ഐ.ടി ഡയറക്ടറേറ്റ് എന്നിവരോടും മറ്റ് ബന്ധപ്പെട്ട അധികാരികളോടും സാങ്കേതിക-ഭരണപരമായ തകരാറുകൾ അടിയന്തരമായി പരിഹരിക്കാൻ ഉത്തരവിട്ടത്.
കോടതി ഉത്തരവുകൾ അപ്ലോഡ് ചെയ്യുന്നതിലെ വീഴ്ചകളും തടവുകാർ സംബന്ധിച്ച രേഖകൾ കൃത്യമായി സിൻക്രൊണൈസ് ചെയ്യാത്തതും ജയിൽ ഭരണത്തെ ബാധിക്കുന്നു.
ജാമ്യ ഉത്തരവുകൾ കൃത്യസമയത്ത് കൈമാറാത്തത് അർഹരായ തടവുകാരുടെ മോചനത്തിന് തടസ്സമാകുന്നു.
സാങ്കേതിക തകരാറുകൾ വ്യക്തിസ്വാതന്ത്ര്യത്തിന് മേൽ കൈകടത്താൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കോടതികളും ജയിലുകളും മറ്റ് സർക്കാർ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ഏകോപനം ശക്തമാക്കാനും കോടതി ഉത്തരവുകളും തടവുകാരുടെ വിവരങ്ങളും കൃത്യമായി അപ്ലോഡ് ചെയ്യാനും വേഗത്തിൽ കൈമാറാനും അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ ഡിജിറ്റൽ ജയിൽ മാനേജ്മെന്റ് സിസ്റ്റം കൂടുതൽ ശക്തമാക്കാനും ജാമ്യം ലഭിക്കുന്നവർ ജയിലിൽ കഴിയുന്ന സാഹചര്യം ഒഴിവാക്കാനുമാണ് ഈ ഉത്തരവുകൾ.










